Oct 8, 2008

ആഗോള താപനം

നിഴലില്ലാതെ നില്‍ക്കുന്ന സ്നേഹവൃക്ഷം
വെളിച്ചം വിതറാതെ നില്‍ക്കുന്ന സൂര്യന്‍
അസ്ഥിബലമില്ലാതെ വീശുന്ന കൊടുംകാറ്റ്
വറ്റിയിട്ടും നിറഞ്ഞപോലെയൊഴുകുന്ന പുഴ

സ്വയം പണയം വച്ചേറ്റുമുട്ടുന്ന ജനം
ദൈവനാമത്തില്‍ ദൈവത്തിന്‌ കല്ലേറ്‌
മതത്തിന്റെ മൂര്‍ച്ച ഛേദിച്ചെറിഞ്ഞ
കണ്ണടയാത്ത ശിരസ്സുകള്‍ കരയുന്നു

തെറിച്ച ചോര മായ്ക്കാന്‍, മിനുക്കുവാക്കുകള്‍
ഉരുകിയൊലിച്ചു പൊങ്ങുന്ന വെള്ളത്തില്‍
ഈ തലകള്‍ ചീയാതെ "ഒഴുകട്ടെ"
പിന്‍ തലമുറകള്‍ക്ക്‌ പഠിയ്ക്കാന്‍..!!

Feb 12, 2008

അച്ഛനെയോര്‍ത്തപ്പോള്‍...













സഖാവ്: പോളക്കുളത്ത് കുമാരന്‍

***


കമ്മ്യൂണിസ്റ്റായ അച്ഛനെ
ചിതയിലേക്കെടുക്കും മുമ്പ്
കാതോര്‍ത്ത മുദ്രാവാക്യങ്ങള്‍
കാതണയാനെത്തിയില്ല

അച്ഛന്‍ സൂക്ഷിച്ചിരുന്ന
പന്തം ചുറ്റിയന്നെറിഞ്ഞിരുന്ന
അടക്കാമരകുന്തം
ഇനി തോട്ടിയാക്കാം

മരപ്പെട്ടിയില്‍ സൂക്ഷിച്ച
മാര്‍ക്സും ലെനിനുമെഴുതിയ
ചുവപ്പു പുസ്തകങ്ങള്‍
തുടച്ചുമിനുക്കിയ ഓര്‍മ്മയും

വീട്ടിലെ അരിവാളിന്റെ
വക്ക് തുരുമ്പിക്കാതിരിക്കാന്‍
ഇടക്കിടക്ക് അരംകൊണ്ടുരക്കുന്നതും

ചുമരിനെ മറന്നിളകിയ ആണിയെ
ചുറ്റികയാലടിച്ചിരുത്തിയതും

അടിയന്തിരാവസ്ഥയിലെ
ഉറക്കമില്ലാത്ത രാത്രികളും

ഒറ്റിയവര്‍ക്ക് കണ്‍കുളിര്‍ക്കെ
കാണാനായ് പോലീസടിച്ചതും

മേനിയില്‍ കുഴമ്പുതേക്കുമ്പോള്‍
ആ പാടുകളെ സാക്ഷിയാക്കി
പലപ്പോഴും വിസ്തരിച്ചതും

വീട്ടില്‍ പുകഞ്ഞില്ലേലും
പുറത്ത് പുകയട്ടെന്നും
വീട്ടിലുടുക്കാനില്ലെങ്കിലും
കൊടി വാങ്ങിനാട്ടട്ടെയെന്നും
ഏത് പ്രത്യയശാസ്ത്രമാണരുളിയത്?

നഗരമദ്ധ്യത്തില്‍ ഞാറ്റിയ
ചെങ്കൊടിയാരാണുതിര്‍ത്തതെന്ന്
ആ കൈകളെവിടെയെന്നും
എന്തേ ആരും തിരക്കാത്തത്?

ബോള്‍ഷെവിക് വിപ്ലവം
ട്രോസ്കിയുടെ നാടുകടത്തല്‍
എല്ലാം അച്ഛനല്ലേ എന്നെ പഠിപ്പിച്ചത്?

ഞാന്‍ മനസ്സില്‍ ഉരുവിട്ടതും
ആചാരമന്ത്രങ്ങല്ലായിരുന്നു
കണ്ണിരിനോടോപ്പമുള്ള
എന്റെ മുദ്രാവാക്യങ്ങളായിരുന്നു

ഇത്രയല്ലേ കമ്മ്യൂണിസമിഷ്ടമുള്ള
എനിക്ക് ചെയ്യാനാവൂ?

Dec 22, 2007

ഒരു ഹൃദയ പഠനം

ജീവിതത്തിന്റെ ഉള്‍ക്കടലില്‍
കണ്ടുമുട്ടിയവര്‍;
വിശ്വസിക്കാന്‍ കൊള്ളാത്തവരിലും
വിശ്വാസമര്‍പ്പിച്ചയാള്‍

കാലം പറഞ്ഞു;
"ഹൃദയത്തിന്റെ നാലറകള്‍
നിറച്ച് വച്ചിരിക്കുന്നത്
പലവര്‍ണ്ണങ്ങളുള്ള കോശങ്ങളാണെന്ന്"

മേലാകെ മുള്ളുണ്ടെങ്കിലും
കോറി നോവിക്കാത്ത കൈതോലയാണ്
എന്നാലും വിശ്വസിക്കാന്‍ പേടി

സൂഷ്മദര്‍ശിനിയുടെ 10x 45x 100x
എന്നീ ലെന്‍സുകളിലൂടെയായിരുന്നു
എന്റെ ഹൃദയ പഠനം

മുകളിലെ വലത് ഓറിക്കിളില്‍
വറ്റാത്ത സ്നേഹത്തിന്റെ കോശങ്ങള്‍
രണ്ടാമത്തെ ഇടത് ഓറിക്കിളില്‍
വിരുന്നുവിളിക്കുന്ന സല്‍ക്കാര കോശങ്ങള്‍
താഴെയുള്ള വലത് വെന്‍ട്രിക്കിളില്‍ സൌഹാര്‍ദ്ദ കോശങ്ങള്‍
അവ അകലം വെക്കാതെ കെട്ട് പിണഞ്ഞ് കിടക്കുന്നു
നാലമത്തെ അറ പൂട്ടിയിരിക്കുന്നു
കൈതമുള്ളാല്‍ ഞാന്‍ തന്നെ കുത്തി
സ്തരം പൊട്ടി പല വര്‍ണ്ണങ്ങളിലുള്ള
മരിക്കാത്ത യൌവ്വനത്തിന്റെ
രഹസ്യ കോശങ്ങള്‍ തുളുമ്പി
ഹൃദയം കൈതോലനാരില്‍ തുന്നികെട്ടി

സൂക്ഷ്മ ദര്‍ശിനിയില്‍ കണ്ണു നട്ടിരിക്കുമ്പോള്‍
പേപ്പറില്‍ ഞാന്‍ പകര്‍ത്തിയത്
കാലം വന്ന് മാച്ചുകളഞ്ഞു

യൌവ്വന കോശങ്ങള്‍
ആര്‍ക്കും പിടികൊടുക്കില്ലെന്ന് ഗ്രന്ഥങ്ങള്‍
തലയിലെ കഷണ്ടിയില്‍ പ്രായം കണ്ടു
മനസ്സിലെ പ്രായം യുവത്വം തുളുമ്പാനാകും -
വിധത്തില്‍ നിയന്ത്രിക്കുന്നത് ഈ കോശങ്ങളാണത്രെ!

ഇനി അടുത്ത തവണ പരിശോധിക്കുമ്പോള്‍
അന്ന് പൂട്ടിയിട്ട അറ പോട്ടിച്ച്
ആ വര്‍ണ്ണ കോശങ്ങള്‍ വാരിയെടുത്ത്
ഒരു കുപ്പിയിലാക്കണം
അതിന്റെ തന്മാത്രഘടന പഠിക്കണം
പിന്നെ കൃത്രിമമായി നിര്‍മ്മിക്കണം

തിരിച്ച് കാലം എന്നോട് ;
“ആ പാവത്താന്റെ ചതിയാല്‍
വിഷം തീണ്ടിയ കരളെന്തേ നീ പഠിക്കാത്തെ?“

ഞാന്‍ കാലത്തിനോട്;
‘‘നറുമണമുള്ള കൈതപ്പൂവാകുന്ന കരളിനെ
പഠിക്കാനെടുക്കല്ലേന്ന് നീയല്ലേ അന്ന് ശപിച്ചത്?‘‘

ജീവിതത്തിന്റെ ഉള്‍ക്കടലില്‍
കണ്ടുമുട്ടിയവര്‍;
വിശ്വസിക്കാന്‍ കൊള്ളാത്തവരിലും
വിശ്വാസമര്‍പ്പിച്ചയാളുടെ
വൃദ്ധനാകാത്ത ഹൃദയം
ഇനി ഞാനൊന്ന് പഠിക്കട്ടെ!!!

-----------------------
*ദുബായിലെ (കൈതമുള്ള്) ശശി(ചിറയില്‍)യേട്ടനെ പലതവണ കണ്ടപ്പോള്‍
മനസ്സില്‍ കുറിച്ചത് ഇവിടെ പകര്‍ത്തി എന്ന് മാത്രം!

Oct 9, 2007

സരസു എന്ന “പ്രാന്തത്തി“

കൊലുസിന്റെ കിലുക്കം
കേട്ട് തിരിഞ്ഞപ്പോള്‍
പച്ച പാവാടക്കാരി സരസു
ചിരിക്കുകയായിരുന്നു
അവളുടെ കൈയ്യില്
ചെമ്പരത്തിപ്പൂ, ചെത്തിപ്പൂ.

വീട്ടിലെ മുറ്റത്തെ അമ്പലത്തില്‍
പൂജചെയ്ത് കളിക്കാന്‍
വന്നതായിരുന്നു അവള്‍

വരവും പോക്കും വേഗത്തിലായത്
കരുവാനച്ഛനെ പേടിചിട്ടാണ്
ആലയില് നിലക്കാതെ
തിരിയുന്ന ചക്രത്തിന് അവളുടെ കൂട്ട് വേണം
കൂട്ടുകാരുടെ കളിയൊച്ചകേള്ക്കുമ്പോള്‍
ഉലവേഗമുരയുന്നതും മുരളുന്നതും
കരുവാന്റെ നോട്ടത്തില്‍ നിലക്കും
പിന്നെ പതുക്കെ പതുക്കെ ഇല്ലാതാകും .

ഉലയിലെ തീയാല് ഇരുമ്പുരുക്കാം
ഉലയിലെ തീയാല് അവളുടെ മനസ്സുരുക്കാമോ?

കരുവാനച്ഛന്‍ രണ്ട് ഇരുമ്പുവളയങ്ങള്‍
പഴുപ്പിച്ച് രണ്ട് തട്ടുതട്ടി വെള്ളത്തില്‍ മുക്കി
ഓര്മ്മിക്കാനന്‍ അച്ഛന്‍ തന്ന ചട്ടകപ്പാടുകള്‍
അവള് തലോടി..
ആ പൊള്ളലിന്റെ നീറ്റലിനിയും മാറിയില്ല

സ്കൂളില്‍ പോകാത്തതിനാല്‍
യൂണിഫോമില്ല
ബുക്കും പെന്‍സിലുമില്ല
എല്ലാം അനിയനുവേണ്ടി മാറ്റിവച്ചതച്ഛന്‍

വര്‍ഷങ്ങള്‍ താണ്ടി തീരത്ത് ഞാനെത്തി
നാരങ്ങാവെള്ളം പഴമയെ മടക്കിത്തരുമ്പോള്‍
അതാ കിടക്കുന്നു ‘പ്രാന്തത്തി സരസു‘
കാലുകളില്‍ കരുവാന്റെ ഇരട്ടവളയം
ചോരയാല്‍ കുളിച്ചു കറുത്തിരിക്കുന്നു

മനസ്സിനില്ലാത്ത ഭ്രാന്ത്
ശരിരത്തിനായിരുന്നെന്നും മുറുമുറുപ്പുകള്‍

അവളുടെ കയ്യില്‍ പൂക്കളില്ല
ആലചക്രം തിരിച്ച കൈകളും നിശ്ചലം
വിറങ്ങലിച്ച അധരങ്ങളില്‍
അന്ത്യ ചുമ്പനങ്ങള്‍ നല്കുന്ന ഈച്ചകള്‍ മാത്രം

ഉലയില്‍ പഴുപ്പിച്ച ഇരുമ്പുവളയങ്ങളേ
ഉലയിലുരുകാത്തവളെ
ബന്ധിതയാക്കിയത് നിങ്ങളല്ലേ?

--------------------------


Jul 5, 2007

ജാലകകാഴ്ചകള്‍..

ഇവിടെ കായലിന് കാളകൂടത്തിന്റെ നിറം
പത്തേമാരികളുടെ വികൃതസഞ്ചാരം
മിഥുന ചൂടില്‍ തിളങ്ങുന്ന ഈന്തക്കായ്കള്‍
സൂര്യനെ കൊഞ്ഞനം കുത്തുന്ന
ദര്‍പ്പണ കൊട്ടാരങ്ങള്‍,
ചുമരുകളില്‍ ചോരവറ്റിയ ഛായാചിത്രങ്ങള്‍
വീഥികളില്‍ കുരുങ്ങിക്കിടക്കും മോഹങ്ങളും
മോഹഭംഗങ്ങള്‍ നുരയുന്ന മന:ചക്ഷകങ്ങളും
തെരുവില്‍ വിലപേശിയലയുന്ന വേശ്യകളും
നാട്ടില്‍ മണിമാളികയുള്ളവന്‍
തലചായ്ക്കാനിടം തേടുന്നതും കാണാം

മുന്നില്‍;അത്തറിന്റെ മണമുള്ള മന്ദമാരുതന്‍
അകത്തളത്തിലോ നീലജലാശയങ്ങളും
സ്വര്‍ണ്ണാവൃതാലങ്കാരങ്ങളും കാണാം

പിന്നില്‍;വിയര്‍പ്പുമണമുള്ള മണല്‍ കാറ്റും
കെട്ടികിടക്കുന്ന അഴുക്കുചാലും
കരിപുരണ്ട അടപ്പും പാത്രങ്ങളും
മുഴിഞ്ഞ തുണി കൂമ്പാരങ്ങളും
തലങ്ങും വിലങ്ങും ചുരുണ്ടുകൂടിയുറങ്ങന്ന
ജീവ നിശ്വാസങ്ങളും
അവരുടെ ഉറക്ക മുഖങ്ങളില്‍
സ്വപ്നങ്ങളില്‍ വേണ്ടപ്പെട്ടവരോട്
സന്തോഷിക്കുന്നതും ശകാരിക്കുന്നതും
സല്ലപിക്കുന്നതും കാണാം

ജാ‍ലകത്തിലൂടെ ഞാനുറക്കെയലറി
ചില്ലുകൊട്ടാരങ്ങളുടെ കാവല്‍ക്കാരെ
നിങ്ങളെ ആര് കാണാന്‍?
നിങ്ങളെ ആര് കേള്‍ക്കാന്‍?

എല്ലാമീ സ്വപ്ന നഗരത്തിലെ
ജാലക കാഴചകള്‍!!!

എല്ലാം വെറുമൊരു ജാലകകാഴ്ചകള്‍!

------------------------
ജൂണ്‍ 1 2007 ലെ മാതൃഭൂമി ഗള്‍ഫ് സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചു

Jun 3, 2007

മഴയും കുടയും

കണ്ണുരുട്ടികാണിക്കുന്ന
ബീബത്സരൂപമാണെനിക്കന്ന് മഴ
സ്കൂളിലേക്ക് നടക്കുമ്പോള്‍ ആക്രമിക്കുന്ന മഴ

പീടികകളിലെ ഇറക്കാലികള്‍
മാറി മാറി ചാടിയും ഓടിയുമായുള്ള യാത്ര
നനഞ്ഞവനു ക്ലാസിലേക്കു വിലക്ക്

പിന്നെ തോരുന്നതുവരെ വരാന്തയില്‍ കാത്തുനില്‍ക്കലും
കണ്ണില്‍ വാര്‍ന്നുതിര്‍ന്ന തുള്ളികള്‍ക്കും
വരാന്തയില്‍ കുടകളില്‍ നിന്നൂര്‍ന്ന തുള്ളികള്‍ക്കും
ഒരേശബ്ദം ഒരേതാളം ഒരേ പതനം
പുസ്തകം നനഞ്ഞതിനാല്‍
ഉള്ളം കൈ ചുവന്നു ചോര്‍ന്നിരുന്നു
നനഞ്ഞവനന്നിരിപ്പിടം നനയുന്നിടമായിരുന്നു
ബോര്‍ഡിലെഴുതിയ കണക്കുകളേക്കാല്‍ ഹൃദ്യം
മേല്‍ത്തട്ടിലെ കഴുക്കോലുകളുടേ എണ്ണം
പകലോര്‍മ്മകളെ കടിച്ചമര്‍ത്തിയുറങ്ങുമ്പോള്‍
മേല്‍ക്കൂര തുരന്നു വരുന്ന മഴ
പായയും തലയിണയും നനച്ചപ്പോള്‍
മറന്നുപോയല്ലോ എന്‍ മനസ്സിനെ നനക്കാന്‍
കാലത്തു വന്ന മഴയെ വെല്ലുവിളിക്കുവാനായ്
ചേച്ചി ഒളിപ്പിച്ച കുട മോഷ്ടിച്ചെടുത്തു

നിവര്‍ത്തിയപ്പോള്‍ കണ്ടു
കറുത്ത മാനത്തില്‍ തിളങ്ങുന്ന നക്ഷത്രകൂട്ടങ്ങളെ

ബാല്യകാ‍ലം കടന്നു കോളേജിലേത്തിയപ്പോള്‍
തരാമെന്നു പറഞ്ഞ പിടിയിളകിയ ‍കുട കണ്ടില്ല
കുടയസ്ഥികള്‍കൊണ്ട്
പിള്ളേര്‍ കളിക്കുന്നു

അന്നും സ്വിച്ചിടുമ്പോള്‍ നിവരുന്ന കുട
എന്റെ രാത്രികാല സ്വപ്നങ്ങളില്‍ നായകന്‍
ആഞ്ഞുവരുന്ന കനത്ത മഴ പ്രതിനായകന്‍

ചാനലുകളില്‍ കുട പരസ്യങ്ങള്‍ വരുമ്പോള്‍
ഞാന്‍ ചാനലുകള്‍ മാറ്റാറില്ല..
മഴയെ പേടിച്ചു ജീവിച്ച ബാല്യകാലം
മഴയില്ലാത്ത സ്വപ്ന നഗരം സമ്മാനിച്ചു
ഇവിടെയും കുടകള്‍ക്കു ഞാനന്യന്‍....

May 31, 2007

വിത്ത്















നിന്നിലമര്‍ന്ന്‌
നിന്നിലേയ്ക്കാഴ്ന്ന്‌
വിണ്‍കനിവില്‍ നനയവേ
നീ പകരും ജീവവായു
സുപ്തകോശങ്ങളില്‍ നിറച്ച്‌
നിന്‍ മൃദുമെയ്യില്‍ പാദം പടര്‍ത്തി
വെളീച്ചം തേടുന്നു

വെളിയട മാറ്റി
നിവരുവാന്‍ ഉയരുവാന്‍
ഈരിലക്കൈ നീട്ടി
ഇടമാകെ നിറയുവാന്‍
ഇളവേറ്റിടാന്‍ കുളിര്‍ തണലാകുവാന്‍
തളിരായി പൂവായി കായായ്‌
കനിയായ്‌ ക്കനിയ്ക്കുള്ളിലൊളിയുന്ന ബീജമായ്‌
തിരികെയെത്തീടുവാന്‍
സമയമെന്ന്‌? ചക്രചലനമെന്ന്‌?

എങ്കിലും..
വെറുതെയോര്‍ക്കൂന്നു
വിധിയെഴുത്ത്‌

തലചായ്ച്ച തണലും
പശിതീര്‍ത്ത പഴവും
മറവിയിലടിഞ്ഞേക്കാം
ഇലപ്പച്ചയില്‍ കണ്ണും
തണല്‍ത്തണുവില്‍ കരളും
പഴനീരിനിപ്പില്‍
രസനയും ഉണരുമ്പോള്‍
കാരണബീജത്തെ
ആരോര്‍ക്കുവാന്‍ ..
കനിമധുരമൂറ്റിയോന്‍
കുരുവെറിഞ്ഞകലും
പലമരം തേടും
പുതുരുചികള്‍ നുണയും

പതുപതുത്തീറനാവേണ്ട
വളരേണ്ട, വേണ്ട
ഈ ഇരുളേ സുഖം

ഒരു വിത്ത്‌
നിന്നില്‍ അമര്‍ന്ന്‌
നിന്നിലേക്കാഴ്ന്ന്‌....
--------------------

ആംഗലേയ ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് ശ്രീമതി ജ്യോതി.പി