Dec 22, 2007

ഒരു ഹൃദയ പഠനം

ജീവിതത്തിന്റെ ഉള്‍ക്കടലില്‍
കണ്ടുമുട്ടിയവര്‍;
വിശ്വസിക്കാന്‍ കൊള്ളാത്തവരിലും
വിശ്വാസമര്‍പ്പിച്ചയാള്‍

കാലം പറഞ്ഞു;
"ഹൃദയത്തിന്റെ നാലറകള്‍
നിറച്ച് വച്ചിരിക്കുന്നത്
പലവര്‍ണ്ണങ്ങളുള്ള കോശങ്ങളാണെന്ന്"

മേലാകെ മുള്ളുണ്ടെങ്കിലും
കോറി നോവിക്കാത്ത കൈതോലയാണ്
എന്നാലും വിശ്വസിക്കാന്‍ പേടി

സൂഷ്മദര്‍ശിനിയുടെ 10x 45x 100x
എന്നീ ലെന്‍സുകളിലൂടെയായിരുന്നു
എന്റെ ഹൃദയ പഠനം

മുകളിലെ വലത് ഓറിക്കിളില്‍
വറ്റാത്ത സ്നേഹത്തിന്റെ കോശങ്ങള്‍
രണ്ടാമത്തെ ഇടത് ഓറിക്കിളില്‍
വിരുന്നുവിളിക്കുന്ന സല്‍ക്കാര കോശങ്ങള്‍
താഴെയുള്ള വലത് വെന്‍ട്രിക്കിളില്‍ സൌഹാര്‍ദ്ദ കോശങ്ങള്‍
അവ അകലം വെക്കാതെ കെട്ട് പിണഞ്ഞ് കിടക്കുന്നു
നാലമത്തെ അറ പൂട്ടിയിരിക്കുന്നു
കൈതമുള്ളാല്‍ ഞാന്‍ തന്നെ കുത്തി
സ്തരം പൊട്ടി പല വര്‍ണ്ണങ്ങളിലുള്ള
മരിക്കാത്ത യൌവ്വനത്തിന്റെ
രഹസ്യ കോശങ്ങള്‍ തുളുമ്പി
ഹൃദയം കൈതോലനാരില്‍ തുന്നികെട്ടി

സൂക്ഷ്മ ദര്‍ശിനിയില്‍ കണ്ണു നട്ടിരിക്കുമ്പോള്‍
പേപ്പറില്‍ ഞാന്‍ പകര്‍ത്തിയത്
കാലം വന്ന് മാച്ചുകളഞ്ഞു

യൌവ്വന കോശങ്ങള്‍
ആര്‍ക്കും പിടികൊടുക്കില്ലെന്ന് ഗ്രന്ഥങ്ങള്‍
തലയിലെ കഷണ്ടിയില്‍ പ്രായം കണ്ടു
മനസ്സിലെ പ്രായം യുവത്വം തുളുമ്പാനാകും -
വിധത്തില്‍ നിയന്ത്രിക്കുന്നത് ഈ കോശങ്ങളാണത്രെ!

ഇനി അടുത്ത തവണ പരിശോധിക്കുമ്പോള്‍
അന്ന് പൂട്ടിയിട്ട അറ പോട്ടിച്ച്
ആ വര്‍ണ്ണ കോശങ്ങള്‍ വാരിയെടുത്ത്
ഒരു കുപ്പിയിലാക്കണം
അതിന്റെ തന്മാത്രഘടന പഠിക്കണം
പിന്നെ കൃത്രിമമായി നിര്‍മ്മിക്കണം

തിരിച്ച് കാലം എന്നോട് ;
“ആ പാവത്താന്റെ ചതിയാല്‍
വിഷം തീണ്ടിയ കരളെന്തേ നീ പഠിക്കാത്തെ?“

ഞാന്‍ കാലത്തിനോട്;
‘‘നറുമണമുള്ള കൈതപ്പൂവാകുന്ന കരളിനെ
പഠിക്കാനെടുക്കല്ലേന്ന് നീയല്ലേ അന്ന് ശപിച്ചത്?‘‘

ജീവിതത്തിന്റെ ഉള്‍ക്കടലില്‍
കണ്ടുമുട്ടിയവര്‍;
വിശ്വസിക്കാന്‍ കൊള്ളാത്തവരിലും
വിശ്വാസമര്‍പ്പിച്ചയാളുടെ
വൃദ്ധനാകാത്ത ഹൃദയം
ഇനി ഞാനൊന്ന് പഠിക്കട്ടെ!!!

-----------------------
*ദുബായിലെ (കൈതമുള്ള്) ശശി(ചിറയില്‍)യേട്ടനെ പലതവണ കണ്ടപ്പോള്‍
മനസ്സില്‍ കുറിച്ചത് ഇവിടെ പകര്‍ത്തി എന്ന് മാത്രം!

Oct 9, 2007

സരസു എന്ന “പ്രാന്തത്തി“

കൊലുസിന്റെ കിലുക്കം
കേട്ട് തിരിഞ്ഞപ്പോള്‍
പച്ച പാവാടക്കാരി സരസു
ചിരിക്കുകയായിരുന്നു
അവളുടെ കൈയ്യില്
ചെമ്പരത്തിപ്പൂ, ചെത്തിപ്പൂ.

വീട്ടിലെ മുറ്റത്തെ അമ്പലത്തില്‍
പൂജചെയ്ത് കളിക്കാന്‍
വന്നതായിരുന്നു അവള്‍

വരവും പോക്കും വേഗത്തിലായത്
കരുവാനച്ഛനെ പേടിചിട്ടാണ്
ആലയില് നിലക്കാതെ
തിരിയുന്ന ചക്രത്തിന് അവളുടെ കൂട്ട് വേണം
കൂട്ടുകാരുടെ കളിയൊച്ചകേള്ക്കുമ്പോള്‍
ഉലവേഗമുരയുന്നതും മുരളുന്നതും
കരുവാന്റെ നോട്ടത്തില്‍ നിലക്കും
പിന്നെ പതുക്കെ പതുക്കെ ഇല്ലാതാകും .

ഉലയിലെ തീയാല് ഇരുമ്പുരുക്കാം
ഉലയിലെ തീയാല് അവളുടെ മനസ്സുരുക്കാമോ?

കരുവാനച്ഛന്‍ രണ്ട് ഇരുമ്പുവളയങ്ങള്‍
പഴുപ്പിച്ച് രണ്ട് തട്ടുതട്ടി വെള്ളത്തില്‍ മുക്കി
ഓര്മ്മിക്കാനന്‍ അച്ഛന്‍ തന്ന ചട്ടകപ്പാടുകള്‍
അവള് തലോടി..
ആ പൊള്ളലിന്റെ നീറ്റലിനിയും മാറിയില്ല

സ്കൂളില്‍ പോകാത്തതിനാല്‍
യൂണിഫോമില്ല
ബുക്കും പെന്‍സിലുമില്ല
എല്ലാം അനിയനുവേണ്ടി മാറ്റിവച്ചതച്ഛന്‍

വര്‍ഷങ്ങള്‍ താണ്ടി തീരത്ത് ഞാനെത്തി
നാരങ്ങാവെള്ളം പഴമയെ മടക്കിത്തരുമ്പോള്‍
അതാ കിടക്കുന്നു ‘പ്രാന്തത്തി സരസു‘
കാലുകളില്‍ കരുവാന്റെ ഇരട്ടവളയം
ചോരയാല്‍ കുളിച്ചു കറുത്തിരിക്കുന്നു

മനസ്സിനില്ലാത്ത ഭ്രാന്ത്
ശരിരത്തിനായിരുന്നെന്നും മുറുമുറുപ്പുകള്‍

അവളുടെ കയ്യില്‍ പൂക്കളില്ല
ആലചക്രം തിരിച്ച കൈകളും നിശ്ചലം
വിറങ്ങലിച്ച അധരങ്ങളില്‍
അന്ത്യ ചുമ്പനങ്ങള്‍ നല്കുന്ന ഈച്ചകള്‍ മാത്രം

ഉലയില്‍ പഴുപ്പിച്ച ഇരുമ്പുവളയങ്ങളേ
ഉലയിലുരുകാത്തവളെ
ബന്ധിതയാക്കിയത് നിങ്ങളല്ലേ?

--------------------------


Jul 5, 2007

ജാലകകാഴ്ചകള്‍..

ഇവിടെ കായലിന് കാളകൂടത്തിന്റെ നിറം
പത്തേമാരികളുടെ വികൃതസഞ്ചാരം
മിഥുന ചൂടില്‍ തിളങ്ങുന്ന ഈന്തക്കായ്കള്‍
സൂര്യനെ കൊഞ്ഞനം കുത്തുന്ന
ദര്‍പ്പണ കൊട്ടാരങ്ങള്‍,
ചുമരുകളില്‍ ചോരവറ്റിയ ഛായാചിത്രങ്ങള്‍
വീഥികളില്‍ കുരുങ്ങിക്കിടക്കും മോഹങ്ങളും
മോഹഭംഗങ്ങള്‍ നുരയുന്ന മന:ചക്ഷകങ്ങളും
തെരുവില്‍ വിലപേശിയലയുന്ന വേശ്യകളും
നാട്ടില്‍ മണിമാളികയുള്ളവന്‍
തലചായ്ക്കാനിടം തേടുന്നതും കാണാം

മുന്നില്‍;അത്തറിന്റെ മണമുള്ള മന്ദമാരുതന്‍
അകത്തളത്തിലോ നീലജലാശയങ്ങളും
സ്വര്‍ണ്ണാവൃതാലങ്കാരങ്ങളും കാണാം

പിന്നില്‍;വിയര്‍പ്പുമണമുള്ള മണല്‍ കാറ്റും
കെട്ടികിടക്കുന്ന അഴുക്കുചാലും
കരിപുരണ്ട അടപ്പും പാത്രങ്ങളും
മുഴിഞ്ഞ തുണി കൂമ്പാരങ്ങളും
തലങ്ങും വിലങ്ങും ചുരുണ്ടുകൂടിയുറങ്ങന്ന
ജീവ നിശ്വാസങ്ങളും
അവരുടെ ഉറക്ക മുഖങ്ങളില്‍
സ്വപ്നങ്ങളില്‍ വേണ്ടപ്പെട്ടവരോട്
സന്തോഷിക്കുന്നതും ശകാരിക്കുന്നതും
സല്ലപിക്കുന്നതും കാണാം

ജാ‍ലകത്തിലൂടെ ഞാനുറക്കെയലറി
ചില്ലുകൊട്ടാരങ്ങളുടെ കാവല്‍ക്കാരെ
നിങ്ങളെ ആര് കാണാന്‍?
നിങ്ങളെ ആര് കേള്‍ക്കാന്‍?

എല്ലാമീ സ്വപ്ന നഗരത്തിലെ
ജാലക കാഴചകള്‍!!!

എല്ലാം വെറുമൊരു ജാലകകാഴ്ചകള്‍!

------------------------
ജൂണ്‍ 1 2007 ലെ മാതൃഭൂമി ഗള്‍ഫ് സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചു

Jun 3, 2007

മഴയും കുടയും

കണ്ണുരുട്ടികാണിക്കുന്ന
ബീബത്സരൂപമാണെനിക്കന്ന് മഴ
സ്കൂളിലേക്ക് നടക്കുമ്പോള്‍ ആക്രമിക്കുന്ന മഴ

പീടികകളിലെ ഇറക്കാലികള്‍
മാറി മാറി ചാടിയും ഓടിയുമായുള്ള യാത്ര
നനഞ്ഞവനു ക്ലാസിലേക്കു വിലക്ക്

പിന്നെ തോരുന്നതുവരെ വരാന്തയില്‍ കാത്തുനില്‍ക്കലും
കണ്ണില്‍ വാര്‍ന്നുതിര്‍ന്ന തുള്ളികള്‍ക്കും
വരാന്തയില്‍ കുടകളില്‍ നിന്നൂര്‍ന്ന തുള്ളികള്‍ക്കും
ഒരേശബ്ദം ഒരേതാളം ഒരേ പതനം
പുസ്തകം നനഞ്ഞതിനാല്‍
ഉള്ളം കൈ ചുവന്നു ചോര്‍ന്നിരുന്നു
നനഞ്ഞവനന്നിരിപ്പിടം നനയുന്നിടമായിരുന്നു
ബോര്‍ഡിലെഴുതിയ കണക്കുകളേക്കാല്‍ ഹൃദ്യം
മേല്‍ത്തട്ടിലെ കഴുക്കോലുകളുടേ എണ്ണം
പകലോര്‍മ്മകളെ കടിച്ചമര്‍ത്തിയുറങ്ങുമ്പോള്‍
മേല്‍ക്കൂര തുരന്നു വരുന്ന മഴ
പായയും തലയിണയും നനച്ചപ്പോള്‍
മറന്നുപോയല്ലോ എന്‍ മനസ്സിനെ നനക്കാന്‍
കാലത്തു വന്ന മഴയെ വെല്ലുവിളിക്കുവാനായ്
ചേച്ചി ഒളിപ്പിച്ച കുട മോഷ്ടിച്ചെടുത്തു

നിവര്‍ത്തിയപ്പോള്‍ കണ്ടു
കറുത്ത മാനത്തില്‍ തിളങ്ങുന്ന നക്ഷത്രകൂട്ടങ്ങളെ

ബാല്യകാ‍ലം കടന്നു കോളേജിലേത്തിയപ്പോള്‍
തരാമെന്നു പറഞ്ഞ പിടിയിളകിയ ‍കുട കണ്ടില്ല
കുടയസ്ഥികള്‍കൊണ്ട്
പിള്ളേര്‍ കളിക്കുന്നു

അന്നും സ്വിച്ചിടുമ്പോള്‍ നിവരുന്ന കുട
എന്റെ രാത്രികാല സ്വപ്നങ്ങളില്‍ നായകന്‍
ആഞ്ഞുവരുന്ന കനത്ത മഴ പ്രതിനായകന്‍

ചാനലുകളില്‍ കുട പരസ്യങ്ങള്‍ വരുമ്പോള്‍
ഞാന്‍ ചാനലുകള്‍ മാറ്റാറില്ല..
മഴയെ പേടിച്ചു ജീവിച്ച ബാല്യകാലം
മഴയില്ലാത്ത സ്വപ്ന നഗരം സമ്മാനിച്ചു
ഇവിടെയും കുടകള്‍ക്കു ഞാനന്യന്‍....

May 31, 2007

വിത്ത്















നിന്നിലമര്‍ന്ന്‌
നിന്നിലേയ്ക്കാഴ്ന്ന്‌
വിണ്‍കനിവില്‍ നനയവേ
നീ പകരും ജീവവായു
സുപ്തകോശങ്ങളില്‍ നിറച്ച്‌
നിന്‍ മൃദുമെയ്യില്‍ പാദം പടര്‍ത്തി
വെളീച്ചം തേടുന്നു

വെളിയട മാറ്റി
നിവരുവാന്‍ ഉയരുവാന്‍
ഈരിലക്കൈ നീട്ടി
ഇടമാകെ നിറയുവാന്‍
ഇളവേറ്റിടാന്‍ കുളിര്‍ തണലാകുവാന്‍
തളിരായി പൂവായി കായായ്‌
കനിയായ്‌ ക്കനിയ്ക്കുള്ളിലൊളിയുന്ന ബീജമായ്‌
തിരികെയെത്തീടുവാന്‍
സമയമെന്ന്‌? ചക്രചലനമെന്ന്‌?

എങ്കിലും..
വെറുതെയോര്‍ക്കൂന്നു
വിധിയെഴുത്ത്‌

തലചായ്ച്ച തണലും
പശിതീര്‍ത്ത പഴവും
മറവിയിലടിഞ്ഞേക്കാം
ഇലപ്പച്ചയില്‍ കണ്ണും
തണല്‍ത്തണുവില്‍ കരളും
പഴനീരിനിപ്പില്‍
രസനയും ഉണരുമ്പോള്‍
കാരണബീജത്തെ
ആരോര്‍ക്കുവാന്‍ ..
കനിമധുരമൂറ്റിയോന്‍
കുരുവെറിഞ്ഞകലും
പലമരം തേടും
പുതുരുചികള്‍ നുണയും

പതുപതുത്തീറനാവേണ്ട
വളരേണ്ട, വേണ്ട
ഈ ഇരുളേ സുഖം

ഒരു വിത്ത്‌
നിന്നില്‍ അമര്‍ന്ന്‌
നിന്നിലേക്കാഴ്ന്ന്‌....
--------------------

ആംഗലേയ ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് ശ്രീമതി ജ്യോതി.പി

THE SEED

Oh! As you know
I am the seed buried by nature
When I will come out?
When your sheath become wet and soft
When the cool air allow me to breath

From these two hands
I will be grown up to;
Many twigs, leaves and fruits
The branches lead to give shade
Leaves help more humid
My give away - the fruits
Will be a fast food for u
After carving the pulp
Your are throwing the seed,
With a spirit of ignorance.

But I want to ask?
After a rest under the shadow,
After a food with my fruits
Have you think about?
How I made that?
Which resources used for ?
You cant think… I know
You may think that,
'How can I see more trees?
With more fruits..'

Oh! I don't be a Tree
With more leaves and fruits
I am praying ; My mother
'You should not be wet and soft
Because I feel …'

Oh! You just assume
I am the seed
Which you thrown away
Why to grow?

--------------------------

May 22, 2007

ഓര്‍ക്കൂട്ട് രസം

ദുബായിലുള്ള എനിക്ക്
ബംഗലാപുരത്തുനിന്നും
വിനയ്മുരളി തന്നു
കോഴിക്കോടുള്ള
ശരത്ത് ക്രിഷ്ണന്റെ പ്രൊഫൈല്‍
ഞാന്‍ കയറികൂടി ശരത്തിന്റെ കൂട്ടില്‍
‍അങ്ങനെ മുന്നറിയാതെ പോയ ശരത്തിന്
പിറന്നാള്‍ ആശംസിക്കാന്‍കഴിഞ്ഞു..
മുമ്പേയറിയാതെ പോയതിന്റെ ദു;ഖം മാറി..
അപരിചിതന്റെ ആശംസകളേ
പരിചിതന്റെ ആശംസകളുമായികൂട്ടൂക...
ഏതില്‍ മധുരം?ഏതില്‍ കയ്പ്പ്?
ഇവ രണ്ടും കൂട്ടികുഴച്ചാല്‍എന്ത് രസം?
രുചിച്ചു നോക്കുക
ഇതാണ് ഓര്‍ക്കൂട്ട് രസം.

ഓര്‍ക്കൂട്ടില്‍ കണ്ടുമുട്ടിയ പഴയ സുഹൃത്തിനു
പൈസ അയച്ചുകൊടുത്തു
തിരിച്ചൊരു സ്ക്രാപ്പും തന്നില്ല അവന്‍
ഓര്‍ക്കൂട്ടില്‍ കണ്ട ഒരു കൂട്ടുകാരി
ഇങ്ങോട്ടു ‘വിശേഷം’ ചോദിച്ചപ്പോള്‍
ഓര്‍ക്കൂട്ടിനോട് നന്ദി പറഞ്ഞു

ഇതും വിപണിയില്‍ ഇല്ലാത്ത്
ആരും ഉണ്ടാക്കാത്ത
ഒരുതരം ഓര്‍ക്കൂട്ട് രസം


May 14, 2007

ഇനി ഞാന്‍...

ഇന്നലെ ഞാന്‍ ക്രീക്കു*സൈഡിലെ
പുല്‍മെത്തയില്‍
ഇരുക്കുമ്പോഴായിരുന്നു
കഥയുമായ് കാറ്റിന്റെ വരവ്,
കാറ്റ് കഥ പറയാന്‍ തുടങ്ങി
“അന്ന് ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ദിവസം
ഇതേ പുല്‍മെത്തയില്‍ഒരാള്‍
കിടന്നിരുന്നു ഉന്തിയ കണ്ണുകള്‍, വീര്‍ത്ത കവിളുകള്‍
‍എല്ലാം വിറങ്ങലിച്ചിരുന്നു
ഉത്സവ ലഹരിയില്‍
‘കിയോസ്കുകളില്‍‘* സമയം ചിലവിടുന്നവരും
‘ബെല്ലി’* ഡാന്‍സ് ആസ്വദിക്കുന്നവരും
കണ്ടില്ല; അയാളുടെ രോദനങ്ങളും,ഞരക്കങ്ങളും
ഡിസമ്പറിലെ ശീതരാത്രിയുടെ പുതപ്പുമൂടി
ഈന്തപ്പനയോലകളില്‍ മര്‍മ്മരമുണ്ടാക്കി...
ഞാനയാളേയും കൊണ്ടുപൊയ്
അന്ധകാരത്തിലെന്‍ തട്ടകത്തിലേക്ക്”
കഥ പറഞ്ഞു കാറ്റും യാത്രയായ്
ഈ കാറ്റിനോടെനിക്ക്
അത്രയും നന്ദിയും കടപ്പാടും
എങ്കിലും ആ കഥയിലെ ‘ആള്‍’ഞാനായിരുന്നുവെന്ന്
കാറ്റിനറിയാതെ പോയതില്‍
ദു:ഖവും വേദനയും
ഇനി ഞാന്‍ ആരെ കാത്തിരിക്കണം?
* * *
-------------------------------------------------
കുറിപ്പുകള്‍:
1*ക്രീക്ക് : ദുബായിലെ അല്‍-സീഫു റോഡിലുള്ള ക്രീക്ക് സൈഡ് പാര്‍ക്ക്.
2*കിയോസ്ക് : സാധനങ്ങള്‍ വില്‍ക്കുന്ന തല്‍ക്കാല ഷെഡ്.
3*ബെല്ലി ഡാന്‍സ് : ഒരു അറേബ്യന്‍ നാടോടി ഡാന്‍സ്.
--------------------------------------------------
മാതൃഭൂമി ഗള്‍ഫ് സപ്ലിമെന്റ്റില്‍ 22 ഡിസംബര്‍ 2006 ഇല്‍ പ്രസിദ്ധീകരിച്ചു..

May 13, 2007

തിരിച്ചുവരവ്






ചിത്രം വര - ആര്‍ട്ടിസ്റ്റ് പി.ആര്‍ രാജന്‍ (ചെന്നൈ)





~~~~~~~~~~~~~~~~~~~~~~~~~~~~~~~~
പുഴക്കരയിലെ പച്ചപ്പില്‍
ഇളം കുളിര്‍ക്കാറ്റിന്റെ
പശ്ചാത്തലത്തില്‍ ഒരു ഞെട്ടല്‍
‍എന്റെ മുന്നിലിതാ
വീണ്ടും ഒരു ഗള്‍ഫ് യാത്ര.

‘ഇനി മതി’‘ഇനി നിര്‍ത്തി’‘ഇനി വരില്ല’
പ്രവാസിയുടെ നീളുന്ന മോഹങ്ങള്‍
‍പണയപ്പെടുത്തിയുള്ള
ഇല്ലാതാകുന്ന പച്ചജീവതത്തിന്റെ
ധ്രുവീകരണ‍ നിമിഷങ്ങള്‍.

തിരിച്ചുവരവില്‍,
കൂട്ടുകാര്‍ക്കുള്ള സാധനങ്ങള്‍
‍ഇവിടെ കിട്ടാത്ത പുസ്തകങ്ങള്‍
അമ്മയുണ്ടാക്കിയ പലഹാരങ്ങള്‍
ഇവിടെ കിട്ടാത്ത സ്നേഹം മാത്രം
അവിടെ നിന്നും എടുക്കാന്‍പറ്റിയില്ല.

ബാഗില്‍ പരതുന്നതിനിടയില്‍
അയാളെ ഓര്‍മ്മവന്നു
എനിക്കു വിസ തന്നയാളെ
അയാള്‍ക്കായ് ഒന്നുമില്ലീകൈകളില്‍
ഉള്ളം കൈകളില്‍ ശേഷിച്ചത്
അങ്ങോട്ടുമിങ്ങോട്ടും താളം തുള്ളുന്ന
ചോദ്യചിഹ്നങ്ങള്‍ മാത്രം!

കഴുത്തിലെ ‘ടൈ നോട്ടില്‍’കുരുങ്ങിയ
മനസ്സിന്റെ ഗദ്ഗദം
“ദിര്‍ഹത്തിന്റെ മഞ്ഞളിപ്പാല്‍
നീ മറന്നു പോയതാവും”
അടിമുടി തരിച്ചു പോയ്
മരുഭൂമിയിലെ ചുടുകാറ്റിനും
മണല്‍പ്പരപ്പുകള്‍ക്കും
ഈ തരിപ്പുകള്‍ മാറ്റാനാകുമോ?

‘മരീചിക’യെന്ന നാടകത്തിലെ
അവസാനിക്കാത്ത കഥാപാത്രം
ഞാനെന്ന പ്രവാസി ജീവി!
~~~~~~~~~~~~~~~~~
- 2007ലെ എപ്രില്‍ 2ന് Jeevan TV യില്‍ പുലര്‍കാലം പരിപാടിയില്‍ കവി ശ്രീ അമ്പലപുഴ ശിവകുമാര്‍ ഈ കവിത ചൊല്ലി ധന്യമാക്കി.

May 10, 2007

ഒര്‍മ്മയിലെ ആ പിന്‍ പന്തി

ഇനി പുഴ മാഗസിനില്‍ കാണാം....

May 9, 2007

സൊദരാ നിനക്കായ്

മിത്രത്തെ
അത്രമാത്രയില്‍
‍ഇഷ്ടപ്പെടുന്നതും നഷ്ടപ്പെടുന്നതും
കാല്‍പ്പനികതയുടെ
വൈകല്യങ്ങള്‍ മാത്രം!

ക്ഷണത്തില്‍
ശഠിക്കുന്നതും ശമിക്കുന്നതും
നല്ല മിത്രത്തിനുത്തമം
കരടായ് തോന്നിയാല്‍
‍ക്ഷണം മാറ്റുക
കരടുള്ളിടം കീറിമുറിക്കരുത്.
വിശ്വസിക്കൂ
ഓരോ നിശ്വാസവും
അതില്‍ പ്രാണനുണ്ട്,
അനിഷ്ടത്തെ ഇഷ്ടകൊണ്ടും
പിണക്കത്തെ ഇണക്കംകൊണ്ടും;
മാറ്റിയാല്‍ ‍ശിഷ്ടം സ്നേഹസമ്പന്നം!

എന്റെ കണ്ണിലെ തിളക്കം
കുറുക്കന്‍ കണ്ണിലെ തിളക്കമല്ല,
എന്റെ പുഞ്ചിരിയില്‍
വഞ്ചനയുടെ ലാളിത്യമില്ല
കണ്ണിലെ തിളക്കം ;
സ്നേഹത്തിന്റെ കണ്ണുനീര്‍.
പുഞ്ചിരി;
യാതനകളുടെ നൊമ്പരങ്ങള്‍ക്കായ്
ഒരു ചെറിയ മറ.

~~~~~~~~~~~~~~~~~~~~~
- മാതൃഭൂമി പോര്‍ട്ടല്‍ ഡെസ്ക് ഡിസംബര്‍ - 2006 ല്‍ പ്രസിദ്ദീകരിച്ചു.

പടികയറുമ്പോള്‍...



പടികളില്‍
പതിഞ്ഞമര്‍ന്ന
കാല്‍പ്പാടുകളെ
അറച്ചുനോക്കുന്ന
കാലുകള്‍

കാല്‍പ്പാടുകളെ
പിന്‍ തുടര്‍ന്ന
കാലുകളെ
പകച്ചുനൊക്കുന്ന
പടികള്‍

തിരിഞ്ഞുനോക്കാന്‍
മറന്ന കാലുകളെ
ശപിക്കുന്ന
പാദമുദ്രകള്‍

കലിയുഗ
നവീന ബന്ധങ്ങള്‍!

~~~~~~~~~~~

- ചിന്ത ഡോട്ട് കോമിന്റെ തര്‍ജ്ജനി ഇ-മാഗസിനില്‍ എപ്രില്‍-2007 എഡിഷനില്‍ പ്രസിദ്ദീകരിച്ചത്