Jul 5, 2007

ജാലകകാഴ്ചകള്‍..

ഇവിടെ കായലിന് കാളകൂടത്തിന്റെ നിറം
പത്തേമാരികളുടെ വികൃതസഞ്ചാരം
മിഥുന ചൂടില്‍ തിളങ്ങുന്ന ഈന്തക്കായ്കള്‍
സൂര്യനെ കൊഞ്ഞനം കുത്തുന്ന
ദര്‍പ്പണ കൊട്ടാരങ്ങള്‍,
ചുമരുകളില്‍ ചോരവറ്റിയ ഛായാചിത്രങ്ങള്‍
വീഥികളില്‍ കുരുങ്ങിക്കിടക്കും മോഹങ്ങളും
മോഹഭംഗങ്ങള്‍ നുരയുന്ന മന:ചക്ഷകങ്ങളും
തെരുവില്‍ വിലപേശിയലയുന്ന വേശ്യകളും
നാട്ടില്‍ മണിമാളികയുള്ളവന്‍
തലചായ്ക്കാനിടം തേടുന്നതും കാണാം

മുന്നില്‍;അത്തറിന്റെ മണമുള്ള മന്ദമാരുതന്‍
അകത്തളത്തിലോ നീലജലാശയങ്ങളും
സ്വര്‍ണ്ണാവൃതാലങ്കാരങ്ങളും കാണാം

പിന്നില്‍;വിയര്‍പ്പുമണമുള്ള മണല്‍ കാറ്റും
കെട്ടികിടക്കുന്ന അഴുക്കുചാലും
കരിപുരണ്ട അടപ്പും പാത്രങ്ങളും
മുഴിഞ്ഞ തുണി കൂമ്പാരങ്ങളും
തലങ്ങും വിലങ്ങും ചുരുണ്ടുകൂടിയുറങ്ങന്ന
ജീവ നിശ്വാസങ്ങളും
അവരുടെ ഉറക്ക മുഖങ്ങളില്‍
സ്വപ്നങ്ങളില്‍ വേണ്ടപ്പെട്ടവരോട്
സന്തോഷിക്കുന്നതും ശകാരിക്കുന്നതും
സല്ലപിക്കുന്നതും കാണാം

ജാ‍ലകത്തിലൂടെ ഞാനുറക്കെയലറി
ചില്ലുകൊട്ടാരങ്ങളുടെ കാവല്‍ക്കാരെ
നിങ്ങളെ ആര് കാണാന്‍?
നിങ്ങളെ ആര് കേള്‍ക്കാന്‍?

എല്ലാമീ സ്വപ്ന നഗരത്തിലെ
ജാലക കാഴചകള്‍!!!

എല്ലാം വെറുമൊരു ജാലകകാഴ്ചകള്‍!

------------------------
ജൂണ്‍ 1 2007 ലെ മാതൃഭൂമി ഗള്‍ഫ് സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചു